ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Wednesday, January 17, 2007

കല്‍പ്പിത സൗഭാഗ്യം

മറ്റാരോ ചെയത കാര്യങ്ങളുടെ ക്രഡിറ്റ്‌ നമുക്ക്‌ കിട്ടുക.അങ്ങനെ നമ്മള്‍ ആളു കളിക്കുക. ഇത്തരമൊരു കല്‍പിത സൗ(ദൗര്‍)ഭാഗ്യം പണ്ടു മുതലേ എനിക്ക്‌ എങ്ങനെയോ കൈ വന്നിരുന്നു. എന്താണോ എന്തോ..മറ്റുള്ളവര്‍ എന്നെ പലപ്പോഴും തെറ്റായി മനസ്സിലാക്കുന്നു.

മൂന്നാ ക്ലാസ്സിലെത്തി നില്‍ക്കുന്ന ബാല്യകാലം. ബെഞ്ചില്‍ തൊട്ടടുത്തിരിക്കുന്ന തോഴന്‍, ബിനു ജന്മനാ ഒരു കലാകാരനും ഗായകനും ഒക്കെയാണു. മലയാള പുസ്തകത്തിലെ പദ്യങ്ങള്‍ കന്യാസ്ത്രീയമ്മ ഒരു വട്ടം പറഞ്ഞു തരും. പിന്നെ കുട്ടികള്‍ അത്‌ നോക്കി വായിക്കണം. വരിവരിയായി ഓരോരുത്തരായി എഴുന്നേറ്റ്‌ നിന്ന് പാട്ട്‌ തുടങ്ങുമ്പോഴേ ബിനു എന്റെ ചെവിയില്‍ ശരിയായ ഈണം മൂളിയിരിക്കും. എന്നും എന്റെ ഊഴം കഴിഞ്ഞാണു ബിനുവിനു പദ്യം ചൊല്ലാന്‍ കിട്ടാറു. എന്റെ അടുത്തു വരെ കുട്ടികള്‍ അവര്‍ക്കു തോന്നിയ ഈണത്തില്‍ മുക്കിയും മൂളിയും പാടിത്തീര്‍ക്കും. ഞാന്‍ എഴുന്നേറ്റ്‌ നിന്ന് ബിനു മൂളിത്തന്ന ഈണത്തില്‍ കവിത വായിക്കും. പിന്നെ ബിനു, പിന്നെ പിന്നെ കുട്ടികള്‍ക്കെല്ലാം ശരിയായ ഈണം കിട്ടിയിരിക്കും. ചെറുശ്ശേരി, വള്ളത്തോള്‍, ഉള്ളൂര്‍,. അങ്ങനെ മഹാകവികളുടെ ഒക്കെ പദ്യങ്ങള്‍ ( ബിനുവിന്റെ സഹായത്താല്‍) ശരിയായ ഈണത്തില്‍ ഞാന്‍ ക്ലാസ്സില്‍ അവതരിപ്പിച്ചതോടെ കന്യാസ്ത്രീയമ്മക്ക്‌ ഞാനും ഒരു പൊടി ഗായകനാണെന്ന തെറ്റിദ്ധാരണ ഉണ്ടായി. അതിന്റെ ഫലമായി, ആ വര്‍ഷത്തെ കലാമല്‍സരവേളയില്‍ ലളിതഗാനത്തിനു ബിനുവിന്റെയൊപ്പം എന്റെ പേര്‍ കൂടി ടീച്ചര്‍ ബലമായി കൊടുപ്പിച്ചതിനാല്‍ അത്തവണ കലാപരിപാടികള്‍ ആസ്വദിക്കാന്‍ ഞാന്‍ സ്കൂളിലേക്ക്‌ എത്തിയതേയില്ല. കാരണം സിമ്പിള്‍..
"കൊച്ചിനു വിട്ടുമാറാത്ത വയറ്റുവേദന..2 ദിവസം ആശുപത്രിയില്‍ കിടന്നു.."

ആരോ തല്ലിക്കൊന്നിട്ട ചേരപ്പാമ്പിനെ വെറും കൗതകത്തിന്റെ പേരില്‍ വടിക്കമ്പില്‍ തോണ്ടിയെടുത്തൊരു എട്ടുവയസ്സുകാരന്‍, മൂര്‍ഖന്‍ പാമ്പിനെ ഒറ്റക്കു അടിച്ചു കൊന്ന വീരനായി സ്കൂളില്‍ മൊത്തം അറിയപ്പെട്ടതും, എങ്ങനെയോ പരുക്ക്‌ പറ്റി അനങ്ങാന്‍ പോലും പറ്റാതെ കിടന്ന "ആരോന്‍" മീന്‍ പൊക്കിയെടുത്ത്‌ കൊണ്ടു വന്നപ്പോള്‍ അമ്മാവനും മറ്റും അഭിനന്ദിച്ചതും,
അങ്ങിനെ എത്രയോ അനുഭവങ്ങള്‍.

ഇപ്പോള്‍ ഇതൊക്കെപ്പറയാന്‍ എന്താണെന്നോ കാരണം.?
ഈയ്യടുത്ത കാലത്ത്‌ എനിക്കു പുതുതായിയൊരു ബഹുമതി കൂടി ചാര്‍ത്തിക്കിട്ടിയിരിക്കുന്നു.

മലയാള ഇക്കിളി സാഹിത്യശാഖയും ഇന്റര്‍നെറ്റിന്റെ അപാരമായ സാദ്ധ്യതകള്‍ ഉപയോഗിച്ച്‌ വളര്‍ന്ന് പന്തലിക്കുകയാണല്ലോ..?
"ഓപ്പണ്‍ സോഴ്സ്‌","കെ.പി" തുടങ്ങിയ പേരുകളാല്‍ അറിയപ്പെടുന്ന, അഞ്ച്‌ യാഹൂ ഗ്രൂപ്പുകളിലായി പരന്നു കിടക്കുന്ന ഈ സമാഹാരത്തിലെ ഏതൊക്കെയോ കഥകള്‍ ഞാന്‍ എഴുതിയതാണത്രെ.!!

പ്രസ്തുത കഥകള്‍ വായിച്ചാല്‍ എന്റെ ഒരു സ്റ്റൈല്‍ ഫീല്‍ ചെയ്യുന്നു എന്നു കണ്ട്‌ പിടിച്ച മഹാഗവേഷകനു എന്റെ ആയിരം നമോവാകം.!!!

എന്താണേലും ബോധപൂര്‍വ്വമോ അല്ലാതെയോ എന്റെ പ്രിയസുഹ്രുത്തും തന്നാലായ പോലെ പ്രസ്തുത ആരോപണം ശരിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ സഹായിച്ചു. "കല്യാണത്തിനു മുന്‍പ്‌ യെവന്‍ മഹാപെഴയായിരുന്നെന്ന" സര്‍ട്ടിഫിക്കേറ്റ്‌ കൂടി അദ്ദേഹം നല്‍കി.
("ദൈവമേ...ഞാനറിയാത്ത എന്റെ മഹാലീലകള്‍..)

എന്താണേലും പമ്മനു ശേഷം ആര്‍ എന്ന ചോദ്യത്തിനു ഒരു ഉത്തരം കിട്ടിയതില്‍ ക്രിതാര്‍ത്ഥയും, ഈ മഹാകാര്യം കണ്ടു പിടിക്കുന്നതില്‍ അവനവന്‍ വഹിച്ച പങ്കില്‍ ഊറ്റം കൊള്ളുകയും ചെയ്യുന്ന സഹൃദയരായ എന്റെ പ്രിയ കൂട്ടുകാരേ ആ കഥാകാരന്‍ ഞാനല്ല..വിശ്വസിച്ചാലും ഇല്ലെങ്കിലും..

എന്നെപ്പറഞ്ഞാല്‍ മതി. ഈ വക ആരോപണമെല്ലാം സ്വതവേയുള്ള പൊട്ടച്ചിരി കൊണ്ടു നേരിട്ടതാണു എന്റെ തെറ്റ്‌. പോരാത്തതിനു വരമൊഴി, മായ തുടങ്ങിയ മലയാളം എഡിറ്ററുകള്‍ എന്റെ ഡെസ്ക്‌ ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തതും..

ഇതിനു സമാനമായ ഒരു ആരോപണം ഞാന്‍ നേരിട്ടത്‌ എന്റെ പ്രീഡിഗ്രിക്കാലത്താണു.
എന്റെ ആത്മസുഹൃത്തും, നമ്മുടെ വിശാലമനസ്കനു തുല്യം നര്‍മ്മചാതുരിയുള്ളവനും ആയിരുന്നു സാബുക്കുട്ടന്‍.

ഇഷ്ടന്റെ പ്രധാന വിനോദം കോളേജിലെ ആനുകാലിക സംഭവങ്ങളേയും നുറുങ്ങുകളേയും കോര്‍ത്തിണക്കി, ഇത്തിരി അശ്ലീല ചിന്തുകള്‍ കൂടി ഉള്‍പ്പെടുത്തി, നര്‍മ്മത്തില്‍ പൊതിഞ്ഞ "വര്‍ത്തമാന പത്രം" ഇറക്കുക എന്നതായിരുന്നു. ഉച്ചയൂണിനു മുമ്പു കിട്ടുന്ന ഏതെങ്കിലും ലാംഗേജ്‌ പീരിയഡില്‍ ഇഷ്ടന്‍ പിന്‍ബഞ്ചിലിരുന്ന് ഈ കര്‍മ്മം നിര്‍വ്വഹിക്കും. ഉച്ചയൂണു സമയത്ത്‌ സഹപാഠികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഈ പത്രം ക്രമേണ വമ്പിച്ച പ്രചാരം നേടി. എങ്കിലും ആരാണു ഇതിന്റെ കര്‍ത്താവ്‌ എന്ന് അധികം ആരും അറിഞ്ഞിരുന്നില്ല.

പത്രത്തിന്റെ കാര്യത്തില്‍ എന്റെ ഏക സംഭാവന വല്ലപ്പോഴും പത്രത്തിനാവശ്യമായ കാര്‍ട്ടൂണുകള്‍ വരച്ചു നല്‍കുക എന്നതായിരുന്നു.

പത്രമെഴുതാന്‍ ആവശ്യമായ നോട്ട്ബുക്ക്‌ താളുകള്‍ രാവിലെ ഇന്റര്‍വല്‍ സമയത്ത്‌ തന്നെ സാബുക്കുട്ടന്‍ സംഘടിപ്പിക്കുമായിരുന്നു. അതിനായുള്ള ഞൊടുക്കു വിദ്യയൊക്കെ അവനു അറിയാമായിരുന്നു. പൈസാ കറക്കായിരുന്നു മുഖ്യ ഇനം.
നമ്മുടെ അതേ ഹെഡ്‌ ആന്‍ഡ്‌ ടെയില്‍ കളി തന്നെ!
പക്ഷേ ഇവിടെ പന്തയ വസ്തു നോട്ട്‌ ബുക്കിന്റെ താള്‍ ആയിരുന്നു.

കറക്കുകമ്പനി നഷ്ടത്തിലാവുന്ന ദിവസം അടിച്ചുമാറ്റാന്‍ വേണ്ടി ചില പ്രത്യേക സഹപാഠികളുടെ തടിയന്‍ നോട്ട്ബുക്കുകള്‍ സാബുക്കുട്ടന്‍ നേരത്തെ നോട്ടമിട്ടു വച്ചിരിക്കും. ഈ അടിച്ചു മാറ്റല്‍ ശ്രമദാനത്തില്‍ എന്റെ കൈകളും വല്ലപ്പോഴും സഹകരിച്ചിരുന്നു എന്നത്‌ ഒരു വസ്തുതയാണു.

എങ്ങനെയാണോ എന്തോ ഈ പത്രത്തിന്റെ പിത്രുത്വം കാലക്രമേണ എന്നില്‍ ആരോപിക്കപ്പെട്ടു. ചുളുവില്‍ ആളാകാന്‍ കിട്ടിയ അവസരമല്ലേയെന്നു കരുതി ഞാനതു നിഷേധിച്ചുമില്ല..

പ്രീഡിഗ്രി കാലത്തിനു ശേഷം സാബുക്കുട്ടന്‍ എനിക്കു കത്തയക്കുമായിരുന്നു. ആഴ്ചയില്‍ ഒരു കത്ത്‌ എന്നതായിരുന്നു ആരംഭകാലത്ത്‌ അതിന്റെ കണക്ക്‌. അവന്റെ കത്തിനായി ഞാനും കാത്തിരിക്കുമായിരുന്നു. കാരണമെന്തെന്നാല്‍ രണ്ട്‌,മൂന്ന് ഫുള്‍പേജ്‌ നിറയെ നര്‍മ്മത്തില്‍ പൊതിഞ്ഞ ഓരോരൊ സംഭവങ്ങള്‍ ആയിരിക്കും. ക്രമേണ ഇടവേളകള്‍ കൂടി എങ്കിലും അവന്‍ രസകരമായ കഥകള്‍ കോര്‍ത്തിണക്കി എനിക്ക്‌ കത്തുകള്‍ അയച്ചു കൊണ്ടേ ഇരുന്നു.

രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അവന്റേതായി വന്ന അവസാനത്തെ കത്ത്‌ പക്ഷേ എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല.
"എന്റെ പ്രിയ സുഹൃത്തേ, നിന്റെ അനുവാദമില്ലാതെ ആ കത്തിലെ പ്രസക്തഭാഗങ്ങള്‍ ഞാനിവിടെ പരസ്യപ്പെടുത്തുകയാണു. എന്നെങ്കിലും നീ ഇതറിയാന്‍ ഇടയായാല്‍ എന്നോട്‌ ക്ഷമിക്കണമെന്ന അപേക്ഷയോടെ.."
(പേരുകള്‍ എല്ലാം വ്യാജമാണു)

കത്തു തുടങ്ങുന്നത്‌ നാട്ടിലെ പണക്കാരനായ ഇട്ടൂപ്പ്‌ മുതലാളിയുടേയും, അയാളുടെ ഭാര്യ ത്രേസ്യക്കുട്ടിയുടെയും അംഗപ്രത്യംഗ വര്‍ണ്ണനയോടെ...
വൃദ്ധനായ ഇട്ടൂപ്പിനു നല്‍കാന്‍ കഴിയാതിരുന്നതൊക്കെ തേടി വീട്ടില്‍ എന്തൊക്കെയോ ചില്ലറപ്പണിക്കു വന്ന ഗോപാലനുമായി ആയമ്മ സൗഹൃദത്തിലായ കഥ പിന്നെ..

എന്തോ ഒരു ആവശ്യത്തിനായി വിറകുപുരയില്‍ ചെന്ന വെട്ടുകാരന്‍ കുട്ടപ്പായി ഇവരുടെ സംഗമം നേരിട്ടു കാണുന്നു. അപമാനഭയത്താല്‍ വെറിപൂണ്ട ഗോപാലന്‍ കൈയ്യില്‍ കിട്ടിയ ആയുധവുമായി കുട്ടപ്പായിയെ കൊല്ലാന്‍ ഓടിക്കുന്നു.

"അയ്യോ,..രക്ഷിക്കണേ.." എന്നലറി വിളിച്ചു കൊണ്ട്‌ കുട്ടപ്പായി ഓടി വരുന്നതു കണ്ട അയല്‍പക്കംകാരന്‍ നാണപ്പന്‍ അവിടെ കിടന്നിരുന്ന ഒരു വിറകുമുട്ടിയെടുത്ത്‌ ഗോപാലനെ അടിക്കുന്നു. ഗോപാലന്‍ അടിയേറ്റ്‌ താഴെ വീഴുന്നു. ജീവന്‍ രക്ഷപ്പെട്ട വെപ്രാളത്തില്‍ കുട്ടപായി ആ മുട്ടി പിടിച്ചു വാങ്ങി ഗോപാലനെ തലങ്ങും, വിലങ്ങും പ്രഹരിക്കുന്നു.

ഒടുവില്‍ ഗോപാലന്‍ മരിച്ചുവെന്നു മനസ്സിലായപ്പോള്‍ കുട്ടപ്പായിയും, നാണപ്പനും, പിന്നെ ഈ ഞാനും ഞെട്ടി. കാരണം
"ഈ കഥയിലെ കുട്ടപ്പായി എന്റെ സ്വന്തം അച്ഛനാണു".

സാബുക്കുട്ടന്റെ കത്ത്‌ ഈ അവസാന വരി വരെ ആകാംഷയോടെ വായിച്ചു കൊണ്ടിരുന്ന എന്റെ ഹൃദയം ഒരു നൂറു കഷണങ്ങളായി നുറുങ്ങിപ്പോയി. സ്വന്തം അച്ഛന്‍ ഒരു കൊലപാതകിയായ കഥയാണല്ലോ അവന്‍ ഇത്രയും നേരം വര്‍ണ്ണിച്ചു കൊണ്ടിരുന്നത്‌ എന്നോര്‍ത്തപ്പോള്‍ത്തന്നെ എന്റെ തല മരച്ചു പോയി.

5 Comments:

  • At 7:50 PM , Blogger ഉണ്ടാപ്രി said...

    മറ്റാരോ ചെയത കാര്യങ്ങളുടെ ക്രഡിറ്റ്‌ നമുക്ക്‌ കിട്ടുക.അങ്ങനെ നമ്മള്‍ ആളു കളിക്കുക.

     
  • At 7:58 PM , Blogger സു | Su said...

    അങ്ങനെയൊക്കെ സംഭവിച്ചോ? വിഷമിക്കേണ്ട.

     
  • At 9:05 PM , Blogger കടയ്ക്കല്‍ said...

    എന്താപ്പോ പറയ്യാ എന്റുണ്ടാപ്രിയേ...

     
  • At 9:38 PM , Blogger ലിഡിയ said...

    കാലത്തിന്റെ വികൃതികളും വൈകൃതങ്ങളും കണ്ടുവരുന്നവര്‍ക്കാണ് പലപ്പോഴും കഥയെഴുതാന്‍ പറ്റുക ഉണ്ടാപ്രി,അതില്‍ സാബുവിനോട് ക്ഷമ ചോദിക്കേണ്ട കാര്യമില്ല.

    ഇനിയും ഓര്‍മ്മകളിലെ പുസ്തകത്താളുകളും കൊണ്ട് വരൂ.

    -പാര്‍വതി.

     
  • At 7:49 AM , Blogger Anoop G said...

    no new ones ?

     

Post a Comment

Subscribe to Post Comments [Atom]

<< Home