ഉണ്ടാപ്രിയുടെ ലോകം

ഉണ്ടാപ്രി - എന്റെ മരുമോന്‍ ചെക്കന്‍ - വാശിയിലും വഴക്കിലും എന്റെ തനിപ്പകര്‍പ്പ്‌

Wednesday, December 20, 2006

അ(സാധാരണന്‍)

അസാധാരണനെ ആദ്യമായി കണ്ട ദിവസം ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്‌. റിഷപ്ഷനിലെ കസേരകളില്‍ ഒന്നില്‍ ചുരുണ്ട്‌ കൂടിയിരുന്ന സ്ഥൂലശരീരനെ കണ്ടപ്പോള്‍ ഇത്രക്ക്‌ കിടിലന്‍ ആണു ആള്‍ എന്ന് തോന്നിയതേയില്ല.

"ദേ, യെവന്‍ നിന്റെ നാട്ടുകാരനാണല്ലോ....ഗഡിക്കു താമസിക്കാന്‍ ഒരു വീട്‌ വേണം" എന്ന് എനിക്ക്‌ പരിചയപ്പെടുത്തിയത്‌ ആരായിരുന്നോ എന്തോ..

എങ്കിലും ഇഷ്ടന്റെ ആദ്യ ഡയലോഗ്‌ എനിക്ക്‌ നന്നേ ഇഷ്ടപ്പെട്ടു.

"ഹേയ്‌ ഞാന്‍ അവിടെ ഒരു ഉടായിപ്പ്‌ സെറ്റപ്പില്‍ വര്‍ക്ക്‌ ചെയ്യുകയായിരുന്നു. പിന്നെ നിങ്ങളുടെ എംഡിയുടെ വൈഫുണ്ടല്ലോ..അവര്‍ എന്റെ ഒരു ബന്ധുവാണു. അങ്ങനെയാണു ഇവിടെ ജോയിന്‍ ചെയ്തത്‌.."

ഇവന്‍ ആളു ചില്ലറക്കാരന്‍ അല്ലല്ലോ എന്ന് അന്നേ തോന്നി. സാധാരണ പുതിയ മലയാളി പിള്ളേര്‍ ഒരേ ജാഡ ഐറ്റമാണു.
"ഇന്‍ഫിയില്‍ നിന്നും , സത്യത്തില്‍ നിന്നും ഓഫര്‍ കിട്ടിയതാ...അന്നേരം യു.എസില്‍ എം,എസ്‌ ചെയ്യണമെന്ന് വിചരിച്ചിരുന്ന സമയമായിരുന്നതിനാല്‍ ചേര്‍ന്നില്ല.." എന്ന മട്ടില്‍ നമ്മളുമായി ഒരു അകലത്തില്‍ നില്‍ക്കും...

ഇവനാണേല്‍ ഇപ്പ്പോ കണ്ട എന്റെ അടുത്ത്‌ ഉടായിപ്പിനെക്കുറിച്ച്‌ വരേ പറഞ്ഞു കഴിഞ്ഞു.എന്താണേലും യെവനെ സൂക്ഷിക്കണം...പോരാത്തതിനു എംഡിയുടെ അടുത്ത ബന്ധുവുമല്ലേ..

നാലു പേര്‍ക്ക്‌ താമസിക്കാവുന്ന വീട്ടില്‍ മൂന്ന് പേര്‍ മാത്രം താമസിക്കുന്നതില്‍ മനോവിഷമവുമായി ഒരു സഹമുറിയനെത്തപ്പിക്കൊണ്ടിരുന്ന എന്റെ പ്രിയ സുഹൃത്ത്‌ എന്താണേലും ഇഷ്ടനെ ഏറ്റെടുത്തു. ഇഷ്ടന്റെ ഉടായിപ്പ്‌ കഥ പിന്നെയും പലരുടെയും അടുത്ത്‌ പറഞ്ഞതായി അറിയുന്നുണ്ടായിരുന്നു..
വീട്ടീലെ ഇഷ്ടന്റെ കൊച്ചുകൊച്ചു നുറുങ്ങുകള്‍ പ്രിയസുഹൃത്ത്‌ ഇടവേളകളില്‍ പറഞ്ഞ്‌ ഞങ്ങളെ ഉന്മേഷഭരിതരാക്കാരുണ്ടായിരുന്നു..

ഒരു സാമ്പിള്‍....

"ഒരു കാര്യം ചോദിച്ചാല്‍ ഒന്നും വിചാരിക്കരുത്‌..." ഇഷ്ടന്‍ രാവിലെ പ്രിയ സുഹൃത്തിന്റെ അടുത്ത്‌ പറഞ്ഞു...
"എന്താടാ..."
"അല്ല...ഞാന്‍ അങ്ങനെയുള്ള ആളല്ല...."
"എന്തു പറ്റി..എന്താ കാര്യം..?" . സുഹൃത്ത്‌ ടെന്‍ഷനിലായി..
"മാഷിന്റെ പോക്കറ്റില്‍ കിടക്കുന്ന..."
"പോക്കറ്റില്‍ കിടക്കുന്ന....?"
"പോക്കറ്റില്‍ കിടക്കുന്ന സിഗരറ്റ്‌ പാക്കില്‍ നിന്നും ഒരെണ്ണം കടം തരുമോ..?"
"പണ്ടാരം..എടാ ശവീ നിനക്കതങ്ങ്‌ നേരേ ചോദിച്ചാല്‍ പോരായിരുന്നോ..?"
പുതുമോടിയില്‍ തെറി വിളിക്കേണ്ടല്ലോ എന്നോര്‍ത്ത്‌ സുഹൃത്ത്‌ ക്ഷമിച്ചു.

ഈയ്യടുത്ത കാലത്ത്‌ എന്നെയും, വാമഭാഗത്തെയും ഇഷ്ടന്‍ ഇതു പോലേ കുറച്ചു നേരം ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തി...
മാര്‍ക്കറ്റില്‍ നിന്നും പ്രിയതമയുടെ എവര്‍ ഫേവറൈറ്റ്‌ പച്ചക്കപ്പയും മീനും വാങ്ങി വരുന്ന വഴിക്കാണു ഇഷ്ടനെ കണ്ടത്‌....വലിച്ചു കൊണ്ടിരുന്ന സിഗരറ്റ്‌ ഇഷ്ടന്‍ വാമഭാഗം കാണാതെ ഒളിപ്പിക്കാന്‍ തത്രപ്പെടുന്നത്‌ കണ്ട്‌ വാങ്ങി ഒരു പഫ്‌ എടുക്കുന്നിതിനിടയില്‍ ഇഷ്ടന്റെ ചോദ്യം...
"ഒരു കാര്യം ചോദിക്കണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു...."
"എന്തു പറ്റി മാഷേ.."
"ഒരു കറുത്ത അള്‍ട്ടോ കാര്‍ നിങ്ങളുടെ ചേട്ടന്റെയാണോ..."
"അതേ..എന്താ..".... രണ്ട്‌ മിനുറ്റ്‌ നിശബ്ദത...
"കെ. എല്‍ - 7 നമ്പര്‍ ഉള്ളതല്ലേ."
"അയ്യോ എന്തു പറ്റി...വല്ല അപകടവും,,.." വാമഭാഗം കരച്ചിലിന്റെ വക്കോളമെത്തി...
"ഹേയ്‌ അല്ല..കഴിഞ്ഞ ദിവസം ഇതിലേ പോകുന്നത്‌ കണ്ടു....അപ്പോ മുതല്‍ ചോദിക്കാന്‍ ഓര്‍ക്കുന്നതാ നിങ്ങളുടെ ചേട്ടന്റെയാണോ എന്ന്.."

വാമഭാഗം ഒരക്ഷരം മിണ്ടാതെ സ്കൂട്ടറിന്റെ പിന്നില്‍ കയറിയിരുന്നു പോകാം എന്ന ഭാവേന എന്റെ തോളില്‍ തട്ടി.

1 Comments:

  • At 9:47 AM , Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

    എഴുതിയ മൂന്നു ലക്കവും വായിച്ചു.
    ഡയറിക്കുറുപ്പൂകള്‍ നന്നാവുന്നുണ്ട്...
    എഴുത്തിന്റെ ആ ഒഴുക്കാണ് എനിക്ക് ഇഷ്ടപ്പെട്ടത്...
    ആ ഒഴുക്ക് നഷടപ്പെടുത്താതെ വീണ്ടും പുതിയ ലക്കങ്ങള്‍ എഴുതുക...
    ആശംസകള്‍.....!!!!!

     

Post a Comment

Subscribe to Post Comments [Atom]

<< Home